നരവംശശാസ്ത്രപരമായി& ഹിന്ദു ദൈവങ്ങൾ ഉയർന്ന ജാതിയിൽപ്പെട്ടവരല്ലെന്ന പരാമർശത്തിൽ വിശദീകരണവുമായി ജെഎൻയു വി സി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്. ഡോ. ബി.ആർ. അംബേദ്കറിനെയും ലിംഗനീതിയെയും കുറിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹം തന്റെ പുസ്തകങ്ങളിൽ പറഞ്ഞ കാര്യങ്ങളാണ് പറഞ്ഞത്. അതൊന്നും തന്റെ ആശയങ്ങളല്ലെന്നും അവർ വിശദീകരിച്ചു. പ്രസംഗത്തിൽ അദ്ദേഹത്തിന്റെ ചിന്ത എന്താണെന്ന് എനിക്ക് വിശകലനം ചെയ്യേണ്ടിവന്നുവെന്നും അവർ വിശദമാക്കി. അംബേദ്കർ മനുസ്മൃതിയെക്കുറിച്ച് ഒരുപാട് എഴുതിയിട്ടുണ്ട്.
ഔദ്യോഗിക സ്ഥാനത്ത് നിന്നും വിരമിച്ച ഒരാള്‍ക്ക് ഇന്ത്യയില്‍ ഒരു വിലയുമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ
ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച അല്ലെങ്കിൽ വിരമിക്കാൻ പോകുന്ന ഒരാൾക്ക് ഇന്ത്യയിൽ ഒരു വിലയുമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. രണ്ട് ദിവസത്തിനകം സ്ഥാനമൊഴിയാൻ നിൽക്കെയാണ് എൻ വി രമണയുടെ പരാമർശം. തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്ത സൗജന്യങ്ങൾക്കെതിരായ ഹർജിയിൽ വാദം കേൾക്കുന്നിതിനിടെയാണ് ചീഫ് ജസ്റ്റിസ് ഈ പ്രസ്താവന നടത്തിയത്.
കിഫ്ബി വെണ്ണല സ്‌കൂള്‍ കെട്ടിടം അടച്ചുപൂട്ടി
കെട്ടിടം പണിപൂര്‍ത്തിയാക്കിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ വെണ്ണല ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം കിഫ്ബി അടച്ചുപൂട്ടി. പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. എന്നാല്‍ നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് തരാതിരിക്കുകയായിരുന്നുവെന്ന് കിഫ്ബി ചൂണ്ടിക്കാട്ടി. കിഫ്ബി കെട്ടിടം പണിക്കായി ഇന്റല്‍ കമ്പനിക്കായിരുന്നു കരാര്‍ കൊടുത്തത്. ഇന്റലിന് പണം നല്‍കണമെങ്കില്‍ സ്‌കൂളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം.
സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതി
ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതി. സിവിക്കിനെതിരായ രണ്ടാമത്തെ പീഡനക്കേസിൽ മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് സെഷൻസ് കോടതി ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. മുൻകൂർ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് സ്റ്റേ അനുവദിച്ചത്. സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഇന്ത്യൻ മിസൈൽ പാകിസ്ഥാനിൽ : മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
ഇന്ത്യയുടെ മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പതിച്ച സംഭവത്തിൽ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ബ്രഹ്മോസ് മിസൈലാണ് അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിക്കാനിടയായത്. ഗ്രൂപ്പ് ക്യാപ്റ്റൻ, വിങ് കമാൻഡർ, സ്‌ക്വാഡ്രൺ ലീഡർ എന്നീ റാങ്കുകളിലുള്ളവർക്കെതിരെയാണു നടപടി സ്വീകരിച്ചതെന്നാണു വിവരം. ഈ മൂന്ന് ഉദ്യോഗസ്ഥർക്കാണു സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം. അവരുടെ സേവനം അടിയന്തര പ്രാബല്യത്തോടെ കേന്ദ്ര സർക്കാർ അവസാനിപ്പിച്ചു.