പ്രവാചകനെതിരായ പരാമര്‍ശത്തില്‍ തെലങ്കാന ബിജെപി എംഎല്‍എ ടി രാജാസിങ് വീണ്ടും അറസ്റ്റില്‍. ഹൈദരാബാദ് പൊലീസാണ് അറസ്റ്റ് ചെയ്തത്. യൂടുബ് ചാനലിലൂടെ പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് രാജാ സിങിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച്ചയാണ് എംഎല്‍എയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങിയ രാജാ സിങിന് വന്‍ സ്വീകരണം അനുയായികള്‍ നല്‍കിയിരുന്നു. പിന്നാലെ ചാര്‍മിനാറിന് മുന്നിലേക്ക് മുസ്ലീം സംഘടനകള്‍ പ്രതിഷേധവുമായി ഇരച്ചെത്തി. പൊലീസ് നേരെ കല്ലേറുണ്ടായി. പൊലീസ് ജീപ്പുകള്‍ അക്രമിച്ചു.
മീഡിയവണ്‍ ഹര്‍ജികൾ പരിഗണിക്കുന്നത് മാറ്റി
മീഡിയവണ്‍ സംപ്രേഷണ വിലക്കിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നാടരാജ് മറ്റൊരു കേസിന്റെ തിരക്കില്‍ ആയതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
‘തങ്ങളുടെ ആളെ തിരുകി കയറ്റാന്‍ നോക്കി’ ; കേന്ദ്രസർക്കാരിനെതിരെ ആരോപണവുമായി മുൻ ട്വിറ്റർ സുരക്ഷാ മേധാവി
കേന്ദ്രസർക്കാരിനെതിരെ വീണ്ടും ആരോപണവുമായി ട്വിറ്ററിലെ മുൻ ജീവനക്കാരൻ രംഗത്ത്. മുൻ ട്വിറ്റർ സുരക്ഷാ മേധാവിയാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (എസ്‌ഇസി), യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി), ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് (ഡിഒജെ) എന്നിവയ്‌ക്ക് നൽകിയ പരാതിയിലാണ് ഇത് സംബന്ധിച്ച പരാമർശം
തൃശൂരിൽ നാല് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
മാള പുത്തൻചിറയിൽ കഴിഞ്ഞ ദിവസം നാല് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്നലെയാണ് പുത്തൻചിറ സ്വദേശികളായ ലീല, ജീവൻ, തങ്കമണി, മാലിനി എന്നീ നാല് പേർക്ക് നായയുടെ കടിയേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവെയ്പ്പ് നൽകിയിട്ടുണ്ട്. നാട്ടുകാര്‍ ഉടൻ നായയെ പിടികൂടി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റവരുടെ നിരീക്ഷണം തുടരും.
ഗോതമ്പ് മാവിന്‍റെ കയറ്റുമതി നിരോധിച്ചു; വിലക്കയറ്റം പിടിച്ചു നിർത്താൻ എന്ന് വിശദീകരണം
രാജ്യത്ത് ഗോതമ്പ് മാവിന്‍റെ കയറ്റുമതി നിരോധിച്ചു. വിലക്കയറ്റം പിടിച്ചു നിർത്താനാണ് നടപടി എന്നാണ് കേന്ദ്രമന്ത്രിസഭയുടെ വിശദീകരണം. ഗോതമ്പ് മാവിന്‍റെ കയറ്റുമതി നിരോധിക്കരുത് എന്നായിരുന്നു നേരത്തെയുള്ള നിയമം. ഇതാണ് ഇപ്പോള്‍ ഭേദഗതി ചെയ്തത്. മെയ് മാസത്തില്‍ ഗോതമ്പ് കയറ്റുമതിയും കേന്ദ്രം നിരോധിച്ചിരുന്നു. യുക്രൈൻ റഷ്യ യുദ്ധത്തിന് പിന്നാലെ ആഗോള വിപണിയിൽ ഗോതമ്പ് വില കുത്തനെ കൂടിയിരുന്നു.