മുന്‍ മന്ത്രി കെ കെ ശൈലജ നിയമസഭയില്‍ കെടി ജലീലിനെക്കുറിച്ച് നടത്തിയ ആത്മഗതം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മൈക്ക് ഓണാണെന്ന് അറിയാതെയായിരുന്നു പരാമര്‍ശം. ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമോ എന്നായിരുന്നു പരമാര്‍ശം.ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ജലില്‍ ഇടക്ക് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ വഴങ്ങിക്കൊണ്ടായിരുന്നു ഈ ആത്മഗതം.
ആസാദ് കശ്മീര്‍ പരാമര്‍ശത്തിൽ കെ.ടി. ജലീലിനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി
വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. തിരുവല്ല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ആര്‍എസ്എസ് നേതാവ് അരുണ്‍ മോഹന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജലീലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലെ ആസാദ് കശ്മീര്‍, ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്നീ പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധവും രാജ്യതാല്‍പര്യത്തിന് എതിരുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.
ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കിലും വിവാഹിതയാകാം – ഡല്‍ഹി ഹൈക്കോടതി
മുസ്ലിം വ്യക്തിനിയമ പ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹത്തിന് രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമില്ല. ഇങ്ങനെ നടക്കുന്ന വിവാഹങ്ങളിലെ ഭര്‍ത്താക്കന്മാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. വിവാഹശേഷം പെണ്‍കുട്ടിക്ക് ഭർത്താവിനൊപ്പം കഴിയാന്‍ അധികാരമുണ്ട്. വിവാഹശേഷം ഭർത്താവുമായി നടക്കുന്ന ലൈംഗികബന്ധത്തിന്റെ പേരില്‍ പോക്‌സോ നിയമപ്രകാരം ഭർത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ലോകായുക്ത ബില്‍: നിയമസഭയുടെ അന്തസ്സിനു ചേരാത്ത നിയമനിര്‍മാണമാണെന്ന് സതീശന്‍
ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി പി. രാജീവാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം ബില്ലില്‍ എതിര്‍പ്പ് അറിയിച്ചു. ലോകായുക്ത വിധി സര്‍ക്കാരിന് തള്ളാമെന്ന വ്യവസ്ഥ ജുഡീഷ്യറിക്കു മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. ലോകായുക്ത നിയമഭേദഗതി നിയമസഭയുടെ അന്തസ്സിനു ചേരാത്ത നിയമനിര്‍മാണമാണെന്ന് സതീശന്‍ പറഞ്ഞു. ഈ ബില്ലിന്റെ നിയമസാധുതയേയും ഭരണഘടനാസാധുതയേയും വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സോണിയ ഗാന്ധിയും രാഷ്ട്രപതിയും തമ്മിൽ കൂടിക്കാഴ്ച നടത്തി
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയിലെ ആഭ്യന്തര ഭിന്നതകൾക്കിടയിലാണ് സോണിയാ പ്രസിഡന്റ് മുർമുവിനെ സന്ദർശിച്ചത്. രാഷ്ട്രപതി ഭവനിലായിരുന്നു കൂടിക്കാഴ്ച നടന്നത്. യോഗത്തിൽ ഇരുവരും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഇഡി ചോദ്യം ചെയ്യൽ കാരണം സോണിയ ഗാന്ധിക്ക് രാഷ്ട്രപതിയെ കാണാൻ കഴിഞ്ഞിരുന്നില്ല. നേരത്തെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാൻ ഇല്ലെന്ന് സോണിയ ഗാന്ധി പറഞ്ഞിരുന്നു. നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷൻ ആകട്ടെ എന്നും സോണിയ വ്യക്തമാക്കി.